അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തോക്കുനിയന്ത്രണ ബില്ലിൽ ഒപ്പുവെച്ചു. ഇതോടെ തോക്കു നിയന്ത്രണ ബിൽ അമേരിക്കയിൽ നിയമമായി. യുഎസിൽ തുടർക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകൾക്ക് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള നിയമനിർമാണം.
”ജീവനുകൾ രക്ഷിക്കപ്പെടും” ബില്ലിൽ ഒപ്പുവെച്ച ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് പ്രതികരിച്ചു. കൂട്ടവെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചായിരുന്നു ബൈഡന്റെ പരാമർശം. ”എന്തെങ്കിലുമൊന്ന് ചെയ്യാൻ അവർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു, ഇപ്പോൾ ഞങ്ങളിതാ ചെയ്തിരിക്കുന്നു” ബൈഡൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തോക്കുനിയന്ത്രണ ബിൽ യുഎസ് സെനറ്റ് പാസാക്കിയത്. തുടർന്ന് സഭ ബില്ലിന് അന്തിമ അംഗീകാരം നൽകി. 193ന് എതിരെ 234 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്.
ഇനിമുതൽ 21 വയസിന് താഴെയുള്ളവർക്ക് തോക്ക് കൈവശപ്പെടുത്തുന്നതിന് കർശന നിയന്ത്രണമുണ്ടാകും. തോക്ക് അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും.
ടെക്സാസിൽ ഏതാനും നാളുകൾക്ക് മുമ്പ് നടന്ന കൂട്ടവെടിവെയ്പ്പിന് പിന്നാലെയാണ് യുഎസിലെ തോക്കുനിയമങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നത്. സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ കുട്ടികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടിരുന്നു. ടെക്സാസ് വെടിവെയ്പ്പിന് ശേഷം ന്യൂയോർക്കിലും മറ്റ് നഗരങ്ങളിലുമായി ചെറുതും വലുതുമായ നിരവധി വെടിവെയ്പ്പുകൾ നടന്നു. തുടർന്നാണ് തോക്കു നിയന്ത്രണ നിയമം കൊണ്ടുവരാൻ അമേരിക്കൻ ഭരണകൂടം നിർബന്ധിതരായത്.
Comments