ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഹിത് ശർമ്മയെ നിലവിൽ ടീം ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയെന്നും ബിസിസിഐ ഞായറാഴ്ച പുലർച്ചെ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ടീം ക്യാപ്റ്റന് കൊറോണ സ്ഥിരീകരിക്കുന്നത്.
‘ടീം ഇന്ത്യ ക്യാപ്റ്റൻ മിസ്റ്റർ രോഹിത് ശർമ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് ശേഷം കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണെന്നായിരുന്നു ബിസിസിഐ ട്വീറ്റ്.
കൊറോണ വ്യാപനം കാരണം മാറ്റിവെച്ച കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കളിക്കാനാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയത്. നേരത്തെ ഓപ്പണർ കെ. എൽ രാഹുലിന് പരിക്കേറ്റത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനിടെയാണ് ടീം ക്യാപ്റ്റന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിതും രാഹുലും കളിക്കാനുള്ള സാധ്യത മങ്ങി. പരമ്പരയിൽ ഇന്ത്യയുടെ ലീഡിങ് റൺ സ്‌കോറർ ആയ രോഹിത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നാണ് ആശങ്ക.















