ന്യൂഡൽഹി: ചുഴലിക്കാറ്റ് ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായി നേരിടുന്ന തീരദേശ സംസ്ഥാനങ്ങളെ സഹായിക്കാൻ ദുരന്തലഘൂകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആപ്ദമിത്ര പദ്ധതിക്ക് കീഴിൽ നാഷണൽ സൈക്ലോൺ മിറ്റിഗേഷൻ പ്രോജക്ട് (എൻസിആർഎംപി) എട്ട് സംസ്ഥാനങ്ങളിലായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ചുഴലിക്കാറ്റും മറ്റ് ദുരിതങ്ങളും അനുഭവിക്കുന്ന എട്ട് തീരദേശസംസ്ഥാനങ്ങൾക്കായി 4,900 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുക. അപകട സൂചന മുന്നറിയിപ്പ് സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കും. എസ്എംഎസ്, പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവയിലൂടെ ചുഴലിക്കാറ്റ് ഉൾപ്പെടെയുളളവയെക്കുറിച്ച് മുന്നറിയിപ്പ് ലഭ്യമാകും.
നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (എൻഡിഎംഎ) ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്)ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദുരന്ത ബാധിത പ്രദേശത്ത് സഹായമെത്തിക്കുന്നുണ്ട്. ഇന്ത്യ നൂറാമത് സ്വാതന്ത്ര്യം ആഘോഷിക്കുന്ന 2047 ആകുമ്പോൾ രാജ്യം ദുരന്ത നിവാരണത്തിൽ ബഹുദൂരം മുന്നിലെത്തുമെന്നും ഈ ലക്ഷ്യത്തിലെത്താനായുള്ള പരിശ്രമത്തിലാണ് മന്ത്രാലയമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ സമയബന്ധിതമായ ഇടപ്പെടലുകൾ കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മരണനിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞു. 1999ലെ മഹാ ചുഴലിക്കാറ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റമുണ്ടായെന്നും ഷാ സൂചിപ്പിച്ചു.
ദുരന്തലഘൂകരണ ഫണ്ടുകൾ ദേശീയ ,സംസ്ഥാന തലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണത്തിനായി കേന്ദ്ര സർക്കാർ 13,693 കോടിയും സംസ്ഥാന ദുരന്ത നിവാരണത്തിനായി 32,031 കോടിയും 2021-22 മുതൽ 2025-26 വരെ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ശക്തിയാർജിച്ചതായും രാജ്യത്ത് മുഴുവൻ രക്ഷപ്രവർത്തനത്തിനായി വിന്യസിപ്പിക്കാനും കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments