കൊച്ചി : പീഡനക്കേസിൽ കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്ന് ഇടവേള ബാബു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോടതി വിധി വരുന്നതിന് മുൻപ് എടുത്തുചാടി തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും , അമ്മ ഒരു ക്ലബ് മാത്രമാണ്, വിജയ് ബാബു അംഗമായ മറ്റ് ക്ലബുകൾ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
‘കോടതി വിധി നമ്മളെല്ലാം കാത്ത് നിൽക്കുവാണ്. കോടതി പറയട്ടേ. കൊച്ചിയിലെ എട്ടോ ഒൻപതോ ക്ലബുകളിൽ അദ്ദേഹം അംഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. യഥാർത്ഥത്തിൽ അമ്മ സംഘടനയൊരു ക്ലബ് തന്നെയാണ്. പിന്നെ ഇവിടെന്താ വരാൻ പ്രശ്നം. കോടതി വിധി വരട്ടേ. കൃത്യമായ കോടതി വിധിക്ക് അനുസരിച്ച് ‘അമ്മ’ പ്രവർത്തിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.
പീഡനക്കേസിൽ പ്രതിയായ ശേഷം അമ്മ എക്‌സിക്യൂട്ടിവിൽനിന്ന് മാറിനിൽക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് മാറിനിന്നെങ്കിലും സംഘടന അംഗം എന്ന നിലയിലാണ് ഇന്നത്തെ യോഗത്തിൽ ഇയാൾ പങ്കെടുത്തത്.
മുമ്പ് പീഡന പരാതിയിൽ വിജയ്‌ക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടിമാരിൽ ചിലർ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ചിരുന്നു. ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവരാണ് രാജിവെച്ചത്.
Comments