മുംബൈ: ഉദ്ധവ് താക്കറെയ്‌ക്ക് എതിരായ നിലപാട് കടുപ്പിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് പിന്തുണയ്‌ക്കാനാകുകയെന്ന് ഏക്‌നാഥ് ഷിൻഡെ ചോദിച്ചു. വിമതർ ശിവസേന ബാലാസാഹേബ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഉദ്ധവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മറുപടി.
ബാലാസാഹേബ് എന്നോ ശിവസേന എന്നോ വിമതർക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്നും അങ്ങനെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആയിരുന്നു ഉദ്ധവിന്റെ ഭീഷണി. എന്നാൽ ബോംബ് സ്‌ഫോടനങ്ങളിലൂടെ നിരപരാധികളായ മുംബൈക്കാരെ കൊല്ലുന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ പിന്തുണയ്‌ക്കാൻ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് കഴിയുന്നതെന്ന് ഷിൻഡെ ചോദിച്ചു.
ഈ പിന്തുണയ്‌ക്കെതിരെയാണ് തന്റെ നേതൃത്വത്തിൽ സേനയുടെ എംഎൽഎമാർ പ്രതിഷേധം ഉയർത്തുന്നത്. ബാൽ താക്കറെയുടെ ശിവസേനയെ സംരക്ഷിക്കുന്നതാണ് തനിക്ക് പ്രഥമ പരിഗണനയെന്നും അല്ലാതെ തന്റെ ജീവൻ അല്ലെന്നും ഷിൻഡെ പറഞ്ഞു.
കളളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എൻസിപി മന്ത്രി നവാബ് മാലിക്കിന് ഉൾപ്പെടെ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾ പുറത്തുവന്നിട്ടും ഉദ്ധവ് മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പുറത്തുപോരാൻ തയ്യാറായിരുന്നില്ല.
അതേസമയം ഷിൻഡെ അടക്കമുളള വിമത എംഎൽഎമാരെ അയോഗ്യരാക്കാനുളള ഉദ്ധവിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോഗ്യതാ നോട്ടീസിന് ഇന്ന് മറുപടി നൽകണമെന്നാണ് മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്പീക്കർ ഷിൻഡെ ക്യാമ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments