തിരുവനന്തപുരം : ഗാന്ധി ഘാതകരെക്കാൾ വലിയ ഗാന്ധി നിന്ദ കാണിക്കുന്നവരായി സി പി എം മാറുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . സഭ ബഹിഷ്‌ക്കരിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു .സംഘർഷമുണ്ടാക്കുന്നതിന് ഭരണപക്ഷം മുൻകൈയെടുക്കുന്നു.പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്തുന്നു . മന്ത്രിമാർ ഉൾപ്പെടെ പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിനെ കോടിയേരി ബാലകൃഷ്ണൻ ഭീഷണിപ്പെടുത്തുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.പോലീസ് സംരക്ഷണയിൽ കേരളത്തിൽ ആകെ അക്രമം അഴിച്ചുവിടുകയാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതെല്ലാം. ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്റ്റാഫിനെ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കേരള നിയമ സഭയുടെ പതിനഞ്ചാം സമ്മേളനം പ്രതിഷേധത്തോടെയാണ് ആരംഭിച്ചത്.ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് താൽക്കാലികമായി സഭ നിർത്തിവെച്ചു.അതേസമയം മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നിയമസഭയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏർപ്പെടുത്തി. മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനം മീഡിയ റൂമിൽ മാത്രമാക്കുകയും ചെയ്തിരുന്നു.
Comments