തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ വെല്ലുവിളിച്ച് പ്രതിപക്ഷം. കേസിൽ സിബിഐ അന്വേഷണം നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ഒരു മണിക്കൂറോളം സംസാരിച്ച മുഖ്യമന്ത്രി തങ്ങൾ ഉയർത്തിയ ഒരു ചോദ്യത്തിന് പോലും മറുപടി നൽകിയില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി 58 മിനിറ്റ് നേരം സംസാരിച്ചു. എന്നാൽ തങ്ങൾ ഉയർത്തിയ ഒരു ചോദ്യത്തിന് പോലും ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. സ്വർണക്കടത്ത് കേസിൽ നിരപരാധിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കിൽ സിബിഐ അന്വേഷണം നേരിടാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും വി.ഡി സതീശൻ ചോദിച്ചു.
58 നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ 25 പ്രാവശ്യമെങ്കിലും ബിജെപി- സംഘപരിവാർ എന്ന് ആവർത്തിക്കുകയായിരുന്നു. അതുകൊണ്ടാണ് സ്വർണക്കടത്തിൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിന് സമ്മതമാണോ?. നിരപരാധിയാണെങ്കിൽ സിബിഐ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവർത്തിച്ചു.
സ്വർണക്കടത്ത് കേസിൽ അടിയന്തിര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം സ്പീക്കർ ഇത് തള്ളിയതിന് പിന്നാലെയായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.
Comments