എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണകോടതി തള്ളി. ഹർജി തള്ളുന്നുവെന്ന ഒറ്റവാക്കിൽ ആയിരുന്നു വിചാരണക്കോടതി വിധി പറഞ്ഞത്.
തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷൻ ഹർജി നൽകിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പല സുപ്രധാന സംഭവങ്ങളും കേസുമായി ബന്ധപ്പെട്ട് സംഭവിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു.
വലിയ വാദപ്രതിവാദങ്ങൾ ആയിരുന്നു ഹർജിയിൽ നടന്നത്. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. ദിലീപിന് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നുമായിരുന്നു നടന്റെ അഭിഭാഷകന്റെ വാദം. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടുവെന്നകാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ പ്രോസിക്യൂഷൻ പ്രതിരോധിച്ചത്. ഇതിന് പുറമേ കൂടുതൽ തെളിവുകൾ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതെല്ലാമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
ഏപ്രിൽ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. വധ ഗൂഢാലോചന കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രോസിക്യൂഷന്റെ നിർണായക നീക്കം.
അതേസമയം ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളുന്നത്. 2020 ലും സമാന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.
Comments