പാലക്കാട്: മണ്ണാർക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ കാരണമായത് നിസാര കാര്യത്തെ ചൊല്ലിയുള്ള വാക്കുതർക്കം. പല്ല് തേക്കാതെ കുട്ടിയെ ഉമ്മവയ്‌ക്കേണ്ടെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രതി അവിനാശ് പോലീസിന് നൽകിയ മൊഴി. രാവിലെയോടെയാണ് അവിനാശ് ഭാര്യ ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവിനാശിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് പല്ല് തേക്കാതെ കുട്ടിയെ ഉമ്മവയ്‌ക്കേണ്ടെന്ന ദീപിക പറഞ്ഞത് പ്രകോപിപ്പിച്ചെന്ന് അവിനാശ് പറഞ്ഞത്. രാവിലെ ഉറങ്ങി എഴുന്നേറ്റ അവിനാശ് കുഞ്ഞിനെ ഉമ്മ വയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്‌ക്കേണ്ടെന്ന് ദീപിക പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അവിനാശിന്റെ മൊഴി.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അവിനാശ് ദീപികയെ കൊലപ്പെടുത്തിയത്. ഏക മകൻ ഐവിന്റെ മുൻപിൽ ഇട്ടായിരുന്നു ദീപികയെ അവിനാശ് വെട്ടി വീഴ്‌ത്തിയത്. കഴുത്തിലും കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവ ശേഷം നാട്ടുകാരാണ് അവിനാശിനെ പോലീസിൽ ഏൽപ്പിച്ചത്.
കോയമ്പത്തൂർ സ്വദേശിനിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുൻപാണ് നാട്ടിൽ താമസം തുടങ്ങിയത്. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ് . ഇയാൾ മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്.
Comments