പട്‌ന: ബീഹാറിൽ രാഷ്‌ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിം പാർട്ടിയിൽ നിന്നും നാല് എംഎൽഎമാർ ആർജെഡി പക്ഷത്തേയ്‌ക്ക് ചേക്കേറി. എഐഎംഐഎമ്മിന് ബീഹാറിലുള്ളത് ആകെ 5 എംഎൽഎമാരാണ്. ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയിലേയ്‌ക്ക് ഇവർ അംഗമായതോടെ എഐഎംഐഎമ്മിന് അവശേഷിക്കുന്നത് ഒരു എംഎൽഎ മാത്രമാണ്.
2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 20 നിയമസഭാ സീറ്റുകളിൽ മത്സരിച്ചാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിം പാർട്ടിയ്‌ക്ക് 5 എംഎൽഎമാരെയാണ് ലഭിച്ചത്. 4 എംഎൽഎമാർ ആർജെഡിയിലേയ്‌ക്ക് പോയതോടെ ബിഹാര്‍ നിയമസഭയില്‍ ബിജെപിയെ മറികടന്ന് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിമാറി. പുതുതായി ചേര്‍ന്ന നാല് എംഎല്‍എമാര്‍ അടക്കം ആര്‍ജെഡിക്ക് ഇപ്പോൾ 80 അംഗങ്ങളാണ് ഉള്ളത്. 77 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.
മുഹമ്മദ് ഇസ്ഹാർ അസ്ഫി, ഷാനവാസ് ആലം, സയ്യിദ് റുക്‌നുദ്ദീൻ, അസ്ഹർ നയീമി എന്നീ നാല് എംഎൽഎമാരാണ് രാഷ്‌ട്രീയ ജനതാദളിൽ അംഗമായത്. പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ അവശേഷിക്കുന്ന എംഎല്‍എ അക്തറുല്‍ ഇമാം ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.
Comments