ന്യൂഡൽഹി : രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഐഎ. കനയ്യ ലാൽ തേലിയുടെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു. മുഖ്യപ്രതികളുമായി ബന്ധം പുലർത്തിയ മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികളിൽ ഒരാളായ മുഹമ്മദ് ഗൗസ് പാകിസ്തനിലേക്ക് പോയതായി സംസ്ഥാന ഡിജിപി അറിയിച്ചു. 2014 ൽ കറാച്ചിയിലെ ദവാത്തെ ഇസ്ലാമിയിലേക്കാണ് ഗൗസ് പോയത്. പ്രതികൾക്ക് അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി ഇസ്ലാമിക സംഘടനയായ ദവാത്തെ ഇസ്ലാമിയുമായി കൊലപാതകികൾക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. പാക് ഭീകര സംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ഇത്.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ കനയ്യയ്‌ക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നുവെന്ന് കുടുംബം പറയുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും സുരക്ഷ നൽകാൻ തയ്യാറായില്ല. കനയ്യയെ കൊലപ്പെടുത്തിയവർക്ക് വധശിക്ഷ നൽകണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെടുന്നത്. കേസിൽ വിശദമായ അന്വേഷണം നടത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments