മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ ആടിയുലഞ്ഞ് നിൽക്കുന്ന സാഹചര്യചത്തിൽ സ്ഥലങ്ങളുടെ പേര് മാറ്റി മന്ത്രി സഭായോഗം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങൾ. ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ മാറ്റാൻ തീരുമാനമായി.
ഔറംഗബാദിനെ ഇനി മുതൽ ‘സംഭാജിനഗർ’ എന്നും ഉസ്മാനാബാദിനെ ‘ധാരാശിവ്’ എന്നും വിളിക്കണെമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മാത്രമല്ല, പണി പൂർത്തിയാകുന്ന നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന് പ്രദേശിക നേതാവ് ഡിബി പാട്ടീലിന്റെ പേര് നൽകാനും യോഗത്തിൽ അനുമതി ലഭിച്ചു.
അതേസമയം, മഹാരാഷ്‌ട്രയിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ നടത്തണമെന്ന് ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും 8 സ്വതന്ത്ര എം എൽ എമാരുടെയും ആവശ്യപ്രകാരമാണ് ഗവർണറുടെ നിർദ്ദേശം. മഹാ വികാസ് അഖാഡി സർക്കാർ ന്യൂനപക്ഷമായതായി കാട്ടി ഇവർ കത്ത് നൽകിയതോടെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദ്ദേശം നൽകിയത്. ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മഹാ വികാസ് അഖാഡി സഖ്യം.
Comments