സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് ആവേശകരമായ സ്വീകരണം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യശ്വന്ത് സിൻഹയ്‌ക്ക് നിയമസഭയിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണ് ബിജെപി. ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനെതിരെ പോരാടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയരാഷ്‌ട്രീയത്തിനെതിരെ മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. അങ്ങനെയുള്ള ഒരു രാഷ്‌ട്രപതിയെയാണ് തങ്ങൾക്ക് വേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. യശ്വന്ത് സിൻഹയുടെ സ്ഥാനാർത്ഥിത്വം ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്. അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ നിന്ന് പ്രചരണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യശ്വന്ത് സിൻഹ ഇന്ന് തിരുവനന്തപുരത്തെത്തിയത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ എത്താത്തത് കോൺഗ്രസ് പാർട്ടി വിവാദമാക്കിയിരുന്നു.
Comments