ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ സാഹെബ് താക്കറെ ജോലി ഉപക്ഷേിച്ച് രാഷ്‌ട്രീയത്തിൽ ഇറങ്ങിയപ്പോൾ ചരിത്രം പോലും വഴിമാറി. മറാത്ത രാഷ്‌ട്രീയത്തിൽ ഊന്നിയായിരുന്നു ശിവസേനയുടെ ആദ്യകാല പ്രവർത്തനം. പിന്നീട് ബാൽ താക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രം തന്റെ രാഷ്‌ട്രീയത്തോട് ചേർക്കുകയായിരുന്നു.
രാഷ്‌ട്രീയ നിലപാടുകളിൽ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്‌ച്ച ചെയ്തിരുന്നില്ല. എടുത്തിരുന്ന നിലപാടുകൾ എത്ര തീവ്രമായിരുന്നുവെങ്കിലും അത് തുറന്ന് പറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പരമ്പരയ്‌ക്ക് എത്തുമെന്ന് അറിയിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച രാഷ്‌ട്രീയ നേതാവ് അദ്ദേഹം മാത്രമായിരുന്നു. നിങ്ങൾ ആദ്യം അതിർത്തി കടന്ന് ഇന്ത്യയിലേക്കുളള തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കൂ, എന്നിട്ടാകാം ക്രിക്കറ്റ് എന്നായിരുന്നു താക്കറെയുടെ താക്കീത്. ക്രിക്കറ്റും രാഷ്‌ട്രീയവും കൂട്ടികലർത്തരുതെന്ന എതിരാളികളുടെ വിമർശനം താക്കറെയെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.
പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുക എന്നതായിരുന്നു ഈ മുൻ ചിത്രകാരന്റെ നിലപാട്. അതുകൊണ്ട് രാഷ്‌ട്രീയമായി എതിർക്കുമ്പോഴും താക്കറെ എന്ന മെലിഞ്ഞ മനുഷ്യനെ എന്നും അർഹിച്ച ആദരവോടെയാണ് വിമർശകർ പോലും കണ്ടിരുന്നത്. ശരദ്പവാർ, ചവാൻ തുടങ്ങിയ പ്രബലർ വാണിരുന്ന മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ താക്കറെയുടെ ശബ്ദം എന്നും മുഴങ്ങി കേട്ടിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായി ദേശീയ മാദ്ധ്യമങ്ങളും അന്താരാഷ്‌ട്ര ലേഖകരും എന്നും മുംബൈയിലുളള വസതിയായ മാതോശ്രീയിലേക്ക് കാതോർത്തിരുന്നു.
അധികാരത്തിന് പുറത്ത് നിൽക്കുമ്പോഴും തന്റെ അഭിപ്രായങ്ങളിലൂടെ സർക്കാരുകളെ സ്വാധീനിക്കാൻ കഴിവുളള രാഷ്‌ട്രീയ നേതാവായിരുന്നു താക്കറെ. എന്നാൽ അധികാരത്തോട് ഒരിക്കലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. 1994ൽ ശിവസേന-ബിജെപി സഖ്യം മഹാരാഷ്‌ട്രയിൽ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം താക്കറെയുടെ പാർട്ടിക്കായിരുന്നു. എന്നാൽ അദ്ദേഹം ഭരണത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന് മാതൃക കാട്ടി.
2012ൽ ലോകത്ത് നിന്ന് വിട പറയുന്നത് വരെ താക്കറെ എന്ന രാഷ്‌ട്രീയതന്ത്രജ്ഞനും ശിവസേനയ്‌ക്കും ദേശീയ രാഷ്‌ട്രീയത്തിൽ വ്യക്തമായ മേൽവിലാസുണ്ടായിരുന്നു. എന്നാൽ താക്കറെയുടെ കാലശേഷം പാർട്ടിയുടെ ചുമതല ഏറ്റെടുത്ത മകൻ ഉദ്ധവ് ആദർശത്തിലും നിലപാടിലും വിട്ടുവീഴ്‌ച്ച ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിയറവച്ചതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായ ഈ നാണംകെട്ട പടിയിറക്കം.
ബാൽതാക്കറെ എക്കാലത്തും എതിർത്തിരുന്ന പ്രത്യയസാസ്ത്രമായിരുന്നു കോൺഗ്രസിന്റേത്. നെഹ്‌റു കുടുംബത്തിനെയും അതിലെ പിൻമുറക്കാരെയും ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. എന്നാൽ സോണിയാ ഗാന്ധിയോടും ശരദ്പവാറിനോടും പ്രത്യയശാസ്ത്രം അടിയറവച്ച് സന്ധിചെയ്യാൻ സാക്ഷാൽ താക്കറെയുടെ മകന് യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ വലിയ വിരോധാഭാസമായി അവശേഷിക്കുന്നു.
അയോദ്ധ്യയിൽ പോകാൻ ഉദ്ധവ് താക്കറെ പദ്ധതിയിട്ടപ്പോൾ ശരദ്പവാർ മുടക്കി. കശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയപ്പോൾ അനുകൂലിച്ച് അഭിപ്രായം പോലും പറയാൻ ശിവസേനയ്‌ക്ക് കഴിഞ്ഞില്ല. പവാറിന്റെ തടവറയിലാണ് ഉദ്ധവെന്ന് പാർട്ടിയിൽ വിമതസ്വരം ഉയർത്തിയ ഏക്‌നാഥ് ഷിൻഡെ പറയുന്നു. കോൺഗ്രസിനെയും എൻസിപിയെയും പോലെ ന്യൂനപക്ഷ പ്രീണനം നടത്താൻ ഉദ്ധവ് തയ്യാറായപ്പോൾ കാലിനടിയിലെ മണ്ണ് ചോർന്ന് പോകുന്നത് മനസ്സിലാകാനുളള രാഷ്‌ട്രീയ വിവേകം പോലും ഇല്ലാതെ പോയി. ചരിത്രത്തിൽ പരാജയപ്പെട്ട രാഷ്‌ട്രീയ നേതാവായി മാറാനാണോ ഉദ്ധവിന്റെ വിധിയെന്ന് വരും കാലം തെളിയിച്ചേക്കും.
Comments