ദുബായ്: കടുവ സിനിമയ്‌ക്ക് സെൻസർ ബോർഡിന്റെ പരിശോധനയ്‌ക്ക് ശേഷമേ പ്രദർശന അനുമതി നൽകാവൂ എന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ദുബായിൽ സിനിമയുടെ പ്രചാരണത്തിന് ഡ്രോൺ ഷോ സംഘടിപ്പിച്ച് അണിയറ പ്രവർത്തകർ. ഹൈക്കോടതി ഇടപെടലിൽ ആരാധകർക്കുളള നിരാശ മാറ്റാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ ഷോ .
ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവുമൊക്കെ തെളിയിച്ച് ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രമോഷൻ ഇത്തരത്തിൽ നടക്കുന്നത്. പ്രദർശനത്തിന്റെ വീഡിയോ പൃഥ്വിരാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു.
കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം.
അതേസമയം തന്റെ ജീവിത കഥയാണ് സിനിമയാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടത്. പരാതി പരിശോധിച്ച ശേഷമേ സർട്ടിഫിക്കറ്റ് നൽകാവുവെന്ന് കോടതി സെൻസർബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ആശങ്കയും ഉണ്ട്.
വിവേക് ഒബ്റോയ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു.
Comments