ലക്‌നൗ: ഉത്തർപ്രദേശിൽ ഉദയ്പൂർ സ്വദേശി കനയ്യ ലാലിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ പിന്തുണച്ച യുവാവ് അറസ്റ്റിൽ. ച്ഛപ്രൗലി സ്വദേശി ആഷിഫ് ഖാനെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചതിന് നോയിഡ എക്‌സ്പ്രസ് വേ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പരാതിയിലാണ് നടപടി.
കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം ഇസ്ലാമിക തീവ്രവാദികൾ ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ തന്റെ പ്രൊഫൈലിൽ പങ്കുവെച്ചായിരുന്നു ആഷിഫ് ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരകൃത്യത്തെ പിന്തുണച്ചത്. ഈ വീഡിയോ ലൈക്ക് ചെയ്ത ആഷിഫ് അതിന് താഴെയായി ‘സഹോദരങ്ങളെ നിങ്ങൾ നല്ലത് ചെയ്തു’ എന്ന് കുറിക്കുകയും ചെയ്തു.
ഇയാളുടെ പരാമർശം സമൂഹമാദ്ധ്യമത്തിൽ വൈറൽ ആയി. ഇതോടെയാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് പ്രതിഷേധം ശക്തമായതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉദയ്പൂർ കൊലയുടെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കണമെന്ന് നോയിഡ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് ആഷിഫ് പരസ്യമായി കൊലയെ പിന്തുണച്ചത്. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments