ശ്രീഹരിക്കോട്ട: പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53(PSLV C53) വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായാണ് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചത്. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് സി53(PSLV C53).
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്. നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിൽ 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിക്കുകയും ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിക്കുകയും ചെയ്തു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. ഇതിന് മുമ്പ് ഇവ 54 തവണ വിക്ഷേപണം നടത്തിയിട്ടുണ്ട്. 2008 ൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ -1 ദൗത്യവും, പിന്നീട് 2013 ൽ ചൊവ്വയിലേക്ക് അയച്ച മാർസ് ഓർബിറ്റർ ബഹിരാകാശ പേടകവും വിക്ഷേപിച്ചതും പിഎസ്എൽവിയാണ്.
365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമദ്ധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് മുഖ്യദൗത്യം. കൂടാതെ സിങ്കപ്പൂരിന്‍റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിച്ചു.
Comments