ടോയ്‌ലറ്റിലെ മലിനജലം ശുദ്ധീകരിച്ച് നിർമ്മിച്ച ബിയർ പുറത്തിറക്കി സിംഗപ്പൂർ. ന്യൂബ്രൂ എന്ന പേരിലാണ് റീസൈക്കിൾ ചെയ്ത മലിന ജലം ഉപയോഗിച്ച് നിർമ്മിച്ച ബിയർ പുറത്തിറക്കിയത്. ഏപ്രിലിലാണ് ഇത് റസ്റ്റോറന്റുകളിൽ എത്തിയത്. എന്നാൽ ന്യൂ ബ്രൂവിന്റെ ആദ്യ ബാച്ച് ഇതിനകം തന്നെ വിറ്റു തീർന്നു. പുതിയ പരീക്ഷണത്തിന് ജനങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
2018 ലെ ഒരു വാട്ടർ കോൺഫറൻസിലാണ് ന്യൂ ബ്രൂ ആദ്യമായി അവതരിപ്പിച്ചത്. രാജ്യത്തെ ദേശീയജല ഏജൻസിയായ പബ്ബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്സും തമ്മിൽ സഹകരിച്ചാണ് ബിയർ പുറത്തിറക്കിയത്. മലിനജലം സംസ്‌കരിക്കുന്ന പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച ന്യൂവാട്ടർ എന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.
പുതിയ ബിയർ ടോയ്‌ലറ്റ് വെള്ളത്തിൽ നിർമ്മിച്ചതാണെന്ന് തോന്നുന്നില്ലെന്ന് ഇത് പരീക്ഷിച്ച ആളുകൾ പറയുന്നു. ഇത് സാധാരണ ബിയർ പോലെയാണ്. മലിനജലത്തിൽ നിന്ന് നിർമ്മിച്ചതാണെന്ന് പറഞ്ഞില്ലെങ്കിൽ ആരും അറിയില്ലെന്നാണ് ചിലർ പ്രതികരിക്കുന്നത്. എന്നാൽ പുതിയ പരീക്ഷണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടും ജനങ്ങൾ രംഗത്തെത്തുന്നുണ്ട്. മലിന ജലത്തിൽ നിന്നും നിർമ്മിച്ച വെള്ളം ഉപയോഗിക്കില്ലെന്നും, സാധാരണ ജലത്തിൽ നിന്നുണ്ടാക്കിയ ഉത്പന്നങ്ങൾ മാത്രമേ കുടിക്കൂവെന്നും ഇവർ പറയുന്നു.
മലിനജലം സംസ്‌കരിച്ച് കുടിവെള്ളമാക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ പുതിയ പരീക്ഷണം നടത്തിയത്. ആദ്യമൊക്കെ പദ്ധതിയെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയെങ്കിലും ഇപ്പോൾ ഇതിന് സ്വീകാര്യത ലഭിക്കുന്നുണ്ട്.
Comments