കൊൽക്കത്ത: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ പിന്തുണക്കുന്ന കാര്യം പരിഗണിച്ചേനെയെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി.
എപിജെ അബ്ദുൾകലാമിനെ പോലെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ഒരാൾ മാത്രമുണ്ടാവുന്നതാണ് രാജ്യത്തിന് നല്ലതെന്നും ദ്രൗപതി മുർമുവിനെ പിന്തുണക്കാനുള്ള സാധ്യതകൾ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് മമത കൂട്ടിച്ചേർത്തു. ഇസ്‌കോൺ രഥയാത്രയുടെ ചടങ്ങിൽ പങ്കെടുക്കുകയായിരു ബംഗാൾ മുഖ്യമന്ത്രി.
‘ദ്രൗതി മുർമുവിനെ പിന്തുണയ്‌ക്കുന്ന തീരുമാനം എനിക്ക് ഒറ്റക്കെടുക്കാൻ കഴിയില്ല. പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് 17 രാഷ്‌ട്രീയ പാർട്ടികൾ ചേർന്നാണ്. മറ്റുള്ളവർ സമ്മതിച്ചില്ലെങ്കിൽ, എനിക്ക് ഒറ്റക്ക് ഒന്നും തീരുമാനിക്കാൻ കഴിയില്ല. സമാധാനപൂർണമായി രാഷ്‌ട്രപതി തിരഞ്ഞെടുക്കണം എന്നതാണ് എന്റെ ആഗ്രഹം’, മമത പറഞ്ഞു.
പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ വലിയ വോട്ടിന് പരാജയപ്പെടും എന്ന് ഉറപ്പായതോടെയാണ് മമതയുടെ ഈ മലക്കം മറിച്ചിൽ. ദ്രൗപതി മുർമുവിനെ രാഷ്‌ട്രപതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി നേതാക്കളാണ് രാഷ്‌ട്രീയം മറന്ന് പിന്തുണയുമായെത്തിയത്. ഇത് പ്രതിപക്ഷ സഖ്യത്തിൽ ഏറെ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ഈ പരാമർശം.
Comments