ഉദയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പാകിസ്താന്റെ പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. സംഭവത്തിന്റെ സൂത്രധാരൻ പാക് സ്വദേശി സൽമാൻ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. നബി വിരുദ്ധ പരാമർശത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദ്ദേശം കിട്ടിയതായും കണ്ടെത്തി. അറസ്റ്റിലായ രണ്ട് പ്രതികൾക്കും പാകിസ്താനിൽ ചില ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൽമാൻ എന്ന വ്യക്തിയുടെ സ്വാധീനഫലമായിട്ടാണ് പ്രതികൾ ഇത്തരമൊരു കൃത്യത്തിന് മുതിർന്നത്. സമാധാനറാലി കൊണ്ട് കാര്യമില്ലെന്നും, കടുത്ത നിലപാടുകൾ തന്നെ എടുക്കണമെന്നുമാണ് പ്രതികൾക്ക് കിട്ടിയ നിർദ്ദേശം. ഇതനുസരിച്ചാണ് പ്രതികൾ കനയ്യലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്.
ജൂൺ 10 മുതൽ കൊലപാതകം നടത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. പ്രാദേശികമായ സഹായങ്ങളും ഇതിനായി പ്രതികൾക്ക് ലഭിച്ചു. നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റ് ഇട്ട 10 പേരുടെ ലിസ്റ്റുകൾ ഇവർ ഇത്തരത്തിൽ തയ്യാറാക്കി വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. പത്തിലധികം പേർക്ക് ഈ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നിലവിൽ ഈ കേസ് ജയ്പൂരിലെ എൻഐഎ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം ആളുകളുടെ സംഘമാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും എൻഐഎ സംഘം പറയുന്നു.
മഹാരാഷ്‌ട്രയിലും ഗുജറാത്തിലും നടന്ന രണ്ട് കൊലപാതകങ്ങളും നൂപുർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിലാണെന്ന് എൻഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. ജൂൺ 21ന് മെഡിക്കൽ പ്രൊഫഷണലായ ഉമേഷ് കോലെ എന്ന യുവാവ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. തല വെട്ടിയുള്ള കൊലപാതകമായിരുന്നു ഇതും. നൂപുർ ശർമ്മയ്‌ക്ക് അനുകൂലമായി ചില പോസ്റ്റുകൾ ഇട്ടതിന്റെ പേരിലായിരുന്നു കൊലപാതകം. എന്നാൽ ആ സമയം കൊലപാതക കാരണം വ്യക്തമായിരുന്നില്ല. ഗുജറാത്ത് സ്വദേശിയായ കിഷൻ ബൽവാർ എന്ന യുവാവിന്റെ കൊലപാതകവും ഇതേ കാരണത്താലാണെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Comments