ഉദയ്പൂർ: നുപൂർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കട നടത്തുന്ന കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാവത്ത്-ഇ-ഇസ്ലാമി എന്ന സംഘടനയുമായി കൊലപാതകികളിൽ ഒരാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കനയ്യലാലിനെ കഴുത്തറുത്ത് കൊന്നവരിൽ ഒരാളായ ഘൗസ് മുഹമ്മദിനെ 2014ൽ ദാവത്ത്-ഇ-ഇസ്ലാമിയുടെ മുതിർന്ന പ്രവർത്തകൻ പാകിസ്താനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പ്രതികൾ ഇരുവരും പതിവായി വിദേശയാത്ര നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഖുറാനെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും കാര്യങ്ങൾ പ്രചരിപ്പിക്കുക, ശരിഅത്തിന് വേണ്ടി ആഗോളതലത്തിൽ വാദിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് ദാവത്ത്-ഇ-ഇസ്ലാമി. പാകിസ്താനിൽ ആയിരക്കണക്കിന് അനുയായികളാണ് സംഘടനയ്‌ക്കുള്ളത്. ഇസ്ലാമിക് റിപ്പബ്ലിക്കിൽ മതനിന്ദ നിയമത്തെ പിന്തുണയ്‌ക്കാൻ പ്രതിജ്ഞാബദ്ധർ കൂടിയാണ് ദാവത്ത്-ഇ-ഇസ്ലാമി.
സംഘടനയുടെ ആവശ്യപ്രകാരം ഘൗസ് മുഹമ്മദ് 40 ദിവസത്തോളം കറാച്ചിയിൽ താമസിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 2013-ലും 2019-ലും ഘൗസ് മുഹമ്മദ് സൗദി അറേബ്യയും സന്ദർശിച്ചിരുന്നു. ഉംറയ്‌ക്കായാണ് സൗദിയിലെത്തിയത്. രണ്ടാമത്തെ പ്രതിയായ റിയാസ് അട്ടാരിയും സൗദി ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. രണ്ട് പ്രതികളെയും ജൂലൈ 12 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് കോടതി.
Comments