ബർമിംഗ്‌ഹാം: ഇന്ത്യക്കാരുടെ ബാറ്റിൽ നിന്ന് തല്ലുവാങ്ങാനുള്ള യോഗം അവസാനിക്കാതെ സ്റ്റുവർട്ട് ബ്രോഡ്. ട്വെനി ട്വെന്റി ലോകകപ്പിൽ യുവരാജ് സിംഗിന്റെ ബാറ്റിൽ നിന്ന് ഒരു ഓവറിൽ ആറു സിക്സറുകളുടെ ചൂടറിഞ്ഞ ബ്രോഡിനെ വീണ്ടും ഒരു ഇന്ത്യൻ ബാറ്റർ അടിച്ച് പറത്തിയിരിക്കുകയാണ്. ക്യാപ്റ്റൻ ജസ്പ്രീത് ബൂമ്രയാണ് ഇക്കുറി ബ്രോഡിനെ അടിച്ച് തകർത്തത്.
ബർമിംഗ്‌ഹാമിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിലായിരുന്നു ബൂമ്രയുടെ തകർപ്പൻ ബാറ്റിംഗ്. ഇന്നിംഗ്സിന്റെ 83-)0 ഓവർ അവസാനിക്കുമ്പോൾ 9 വിക്കറ്റിന് 377 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്ത ഓവർ എറിയാൻ എത്തിയ ബ്രോഡിന്റെ ആദ്യ പന്ത് തന്നെ ബൂമ്ര അതിർത്തി കടത്തി. രണ്ടാം പണ്ട് പിച്ചിനു നടുവിൽ കുത്തിയെറിഞ്ഞ ബ്രോഡിനു പിഴച്ചു. ബാറ്റർക്കും കീപ്പർക്കും മുകളിലൂടെ പന്ത് തേഡ്മാൻ ബൗണ്ടറി കടന്നു.വൈഡുൾപ്പെടെ അഞ്ച് റൺസ്.
അടുത്ത പന്തും ഷോർട്ട് പിച്ച് ചെയ്ത ബ്രോഡിന് വീണ്ടും പിഴച്ചു. ആഞ്ഞു വീശിയ ബൂമ്രയുടെ ബാറ്റിൽ കുടുങ്ങിയ പന്ത് വിക്കറ്റ് കീപ്പർക്ക് പിറകിലൂടെ ഗ്യാലറിയിൽ പതിച്ചു. സിക്സർ. ഒപ്പം അമ്പയർ വക നോബോൾ കോളും- ഏഴ് റൺസ്. നിലതെറ്റിയ ബ്രോഡിന്റെ അടുത്ത പന്ത് ഫുൾ ടോസായി ബൂമ്രയുടെ ബാറ്റിലേക്ക്. ബാറ്റിന്റെ അരികിൽ കൊണ്ട് വീണ്ടും ബൗണ്ടറി.തൊട്ടടുത്ത പന്തുകൾ മിഡ് വിക്കറ്റിലേക്ക് ബൗണ്ടറിക്കും സിക്സറിനും പറത്തിയ ബൂമ്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡും സ്വന്തമാക്കി. അവസാന പന്തിൽ ഒരു റൺ നേടി ബൂമ്ര സ്ട്രൈക്ക് കാത്തതോടെ ഒരു ഓവറിൽ മൊത്തം 35 റൺസ് പിറന്നു. ബൂമ്ര ഒറ്റയ്‌ക്ക് നേടിയത് 29 റൺസ്. ! വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കോഡാണ് ബൂമ്ര തകർത്തത്.
Ek over mein full राडा! ft. 𝐁𝐎𝐎𝐌😳#OneFamily #ENGvIND @Jaspritbumrah93 pic.twitter.com/2EEG25Gwe5
— Mumbai Indians (@mipaltan) July 2, 2022
ബൂമ്രയുടെ തകർപ്പൻ പ്രകടനം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഇതാരാ യുവരാജ് സിംഗോ എന്ന ചോദ്യവുമായി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ രംഗത്തെത്തി. മുൻ ക്രിക്കറ്റർമാരുൾപ്പെടെ നിരവധി പേരാണ് ബൂമ്രയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.
Comments