ജയ്പൂർ: രാജസ്ഥാനിൽ ചാരവൃത്തി നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിനാണ് മൂന്ന് പേരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ശ്രീ ഗംഗാനഗർ, ഹനുമാൻഗഡ്, ചുരു ജില്ലകൾ ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ നടത്തിയ പരിശോധനയിൽ 23 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയ്‌ക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഹനുമാൻഗഢിൽ നിന്ന് പിടിക്കപ്പെട്ട അബ്ദുൾ സത്താർ, ശ്രീ ഗംഗാനഗറിൽ നിന്നുമുള്ള നിതിൻ യാദവ്, ചുരു ജില്ലയിലെ രാം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവും തന്ത്രപരവുമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സോഷ്യൽ മീഡിയ വഴി ഇവർ കൈമാറിയിരുന്നു. വിവരങ്ങൾ കൈമാറുകയും പാകിസ്താൻ ഉദ്യോഗസ്ഥരിൽ നിന്ന് പണം കൈപ്പറ്റുകയും ചെയ്തുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2010 മുതൽ സ്ഥിരമായി പാകിസ്താൻ സന്ദർശിക്കുന്ന വ്യക്തിയാണ് അബ്ദുൾ സത്താർ. ഇയാൾ സൈന്യത്തിന്റെയും രാജ്യത്തെ സുപ്രധാന നഗരങ്ങളുടെയും വിവരങ്ങൾ ചോർത്തി നൽകി. പാകിസ്ഥാൻ വനിതാ ഏജന്റിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയ ആളാണ് നിതിൻ യാദവ്. ഇയാൾ സൂറത്ത്ഗഡിലെയും മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെയും സൈനിക നീക്കങ്ങളെപ്പറ്റി വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂവരുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് സുപ്രധാന തെളിവുകൾ ലഭ്യമായത്.
Comments