ന്യൂഡൽഹി: നൂപുർ ശർമ്മയെ പിന്തുണച്ച ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികൾ ബിജെപി നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രതികളായ റിയാസ് അക്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് ബിജെപി നേതാക്കളെയും കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾക്കായി ഇരുവരെയും എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ബിജെപി നേതാക്കളെ വകവരുത്താൻ വലിയ ഗൂഢാലോചനയാണ് പ്രതികൾ ചേർന്ന് നടത്തിയിരുന്നത്. ബിജെപിയുമായി അടുപ്പമുണ്ടാക്കി നേതാക്കളെ കെണിയിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇവർ ബിജെപി പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. ആർഎസ്എസ് മുസ്ലീം രാഷ്‌ട്രീയ മഞ്ച്, ബിജെപി ന്യൂനപക്ഷ മോർച്ച എന്നീ സംഘടനകളിലെ പ്രവർത്തകരുമായി അടുപ്പമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിൽ ഇവർ ഏറെക്കുറെ വിജയിച്ചിരുന്നു. ബിജെപി നേതാക്കളായ ഇർഷാദ് ചയിൻവാല, താഹിർ റാസ ഖാൻ എന്നിവരുമായി ബന്ധം സ്ഥാപിച്ച പ്രതികൾ ഇത് പ്രയോജനപ്പെടുത്തി ബിജെപിയുടെ പരിപാടികളിലും പങ്കെടുത്തിരുന്നു. ബിജെപിയുടെ കേന്ദ്രങ്ങളും നേതാക്കളെയും നിരീക്ഷിച്ചുവരുന്നതിനിടെയായിരുന്നു കൊലക്കേസിൽ ഇവർ പിടിയിലായത്.
ബിജെപി നേതാക്കളെയും കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളും മനസ്സിലാക്കിയ ഇവർ പാകിസ്താനിലേക്ക് ഒരിക്കൽ കൂടി പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. പാകിസ്താനിലെ ചിലരിൽ നിന്നും സഹായം തേടുകയായിരുന്നു പാക് സന്ദർശനത്തിന്റെ ലക്ഷ്യം. ആയുധങ്ങൾ നൽകി സഹായിക്കാമെന്ന് പാകിസ്താനിലെ ചിലർ വാഗ്ദാനം ചെയ്തിരുന്നതായും പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യവും എൻഐഎ പരിശോധിച്ചുവരികയാണ്.
ഇന്നലെയാണ് പ്രതികളെ കോടതി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. ഇതിന് തൊട്ടുപിന്നാലെ തന്നെ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതികളിൽ നിന്നും നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് വിലയിരുത്തൽ.
Comments