ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) നിയമം (എഫ്‌സിആർഎ) ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമ പ്രകാരം വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2011 ലെ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
തുക പരിധി വർദ്ധിക്കുകയാണെങ്കിൽ സർക്കാരിനെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നും 90 ദിവസമായി വർധിപ്പിച്ചു. ആറാം ചട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയിലധികം വിദേശത്ത് നിന്നും വാങ്ങിയാൽ തുക കൈപ്പറ്റി 30 ദിവസത്തിനകം കേന്ദ്ര സർക്കാരിനെ അറിയിക്കണം എന്നതായിരുന്നു 2011 ലെ നിയമ ഭേദഗതി.
നേരത്തെ തുക കൈമാറ്റം ചെയ്യണമെങ്കിൽ 30 ദിവസത്തിനുള്ളിൽ എഫ്‌സിആർഎ യുടെ കീഴിൽ അപേക്ഷ സമർപ്പിക്കണമായിരുന്നു. ചട്ടം ഒൻപതിലാണ് ഇത് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഭേദഗതിയിൽ വ്യക്തികൾക്കും, സംഘടനകൾക്കും ബാങ്ക് വിവരങ്ങൾ കൈമാറാൻ 45 ദിവസ സമയപരിധി നൽകും.
13ാം ചട്ടത്തിലെ ബി നിബന്ധനയും ഒഴിവാക്കി. വിദേശ പണം നൽകുന്ന ആളിന്റെ വിവരങ്ങൾ, സ്വീകരിച്ച തുക, തീയതി എന്നിവ ഓരോ ത്രൈ മാസത്തിലും വെബ്‌സൈറ്റിൽ വ്യക്തമാക്കണം എന്നതായിരുന്നു നിബന്ധന. കേന്ദ്ര സർക്കാർ സൈറ്റിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാൻ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസത്തെ സമയമാണ് ഇപ്പോൾ നൽകുന്നത്. ബാങ്ക് അക്കൗണ്ട്, പേര്, മേൽവിലാസം, വിദേശ പണം സ്വീകരിക്കുന്ന സംഘടനകളിലെ അംഗങ്ങളുടെ മാറ്റം തുടങ്ങിയവ മാറ്റുന്നതിനായി ഇപ്പോൾ 45 ദിവസ സമയമുണ്ട്. നേരത്തെ ഇത് 15 ദിവസമായിരുന്നു.
രാഷ്‌ട്രീയ സംഘടനകൾ നിയമത്തിൽ പരാമർശിക്കുന്ന സംഘടനകളുടെ കീഴിൽ പെടില്ലെന്ന് 2020 നവംബറിൽ മന്ത്രാലയം അറിയിച്ചിരുന്നു. കർഷക- വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളി സംഘടനകൾ, സാമുദായിക സംഘടനകൾ എന്നിവയാണ് നിയമം അനുശാസിക്കുന്ന സംഘടനകൾ. ലഭിക്കുന്ന പണത്തിന്റെ 20 ശതമാനത്തിലധികം തുക ഭരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. 2020 ന് മുൻപ് 50 ശതമാനം തുക ഉപയോഗിക്കാമായിരുന്നു. ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര സംഘടനകൾ എഫ്‌സിആർഎ യ്‌ക്ക് കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ഭേദഗതിയിൽ നിർദേശിക്കുന്നു.
Comments