മുംബൈ: അമരാവതി സ്വദേശിയായ കെമിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആഴത്തിലുള്ള നിരവധി മുറിവുകളാണ് കൊല്ലപ്പെട്ട ഉമേഷ് കോൽഹേയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ശരീരത്തിലേക്കുള്ള പ്രധാന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്.
അക്രമികളുടെ കുത്തേറ്റ് ഉമേഷിന്റെ തലച്ചോറിലേക്കുള്ള പ്രധാന ഞരമ്പ് മുറിഞ്ഞെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതിന് പുറമേ ശ്വസനാളത്തിലും, അന്നനാളത്തിലും സാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണിലേക്കുള്ള ഞരമ്പിനും തകരാറ് പറ്റിയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിലേറ്റ മുറിവുകൾ എല്ലാം ആഴത്തിലുള്ളവയാണ്. മുറിവുകൾക്ക് അഞ്ച് ഇഞ്ച് വീതിയും ഏഴ് ഇഞ്ച് നീളവുമുണ്ട്. എല്ലാ മുറിവുകളും അഞ്ച് ഇഞ്ച് ആഴത്തിലുള്ളവയാണ്.
അതേസമയം കൊല്ലപ്പെട്ട് 12 ദിവസങ്ങൾക്ക് ശേഷമാണ് ഉമേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. മോഷണത്തിനിടെയാണ് ഉമേഷ് കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസ് കണ്ടെത്തിയിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇത് ഇസ്ലാമിക ഭീകരാക്രമണമാണെന്ന് വ്യക്തമാകുകയായിരുന്നു.
അതേസമയം സംഭവത്തിൽ അറസ്റ്റിലായ യൂസഫ് ഖാൻ ഉമേഷിന്റെ സുഹൃത്തായിരുന്നുവെന്നാണ് സഹോദരൻ മഹേഷ് നൽകുന്ന വിവരം. സമൂഹമാദ്ധ്യമത്തിൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. ബ്ലാക്ക് ഫ്രീഡം എന്ന ഗ്രൂപ്പിലായിരുന്നു ഇരുവരും സുഹൃത്തുക്കളായിരുന്നത്. ഈ ഗ്രൂപ്പിൽ നൂപുർ ശർമ്മയെ അനുകൂലിച്ചുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ചിരുന്നുവെന്നും മഹേഷ് വ്യക്തമാക്കി.
Comments