ന്യൂഡൽഹി : ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നിരവധി രാഷ്‌ട്രീയ പാർട്ടികൾ നിലനിൽപ്പിനായി പോരാടുകയാണെന്നും അവരെ ഒരിക്കലും പരിഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏറെ കാലം രാജ്യം ഭരിച്ചിരുന്ന പാർട്ടി ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. അവരെ പരിഹസിക്കുകയോ വിമർശിക്കുകയോ അല്ല ഇപ്പോൾ ചെയ്യേണ്ടത്, അവരിൽ നിന്നും കൂടുതൽ പാഠങ്ങൾ പഠിക്കുകയാണ്. അവർ ചെയ്ത തെറ്റുകൾ മനസിലാക്കി അതിൽ നിന്നും വിട്ടുനിൽക്കുകയാണ് നാം ചെയ്യേണ്ടത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർട്ടി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഉണ്ടായ ബിജെപിയുടെ വ്യാപനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേരളം, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും അവർ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നു. കേരളത്തിൽ ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് പാർട്ടിയെ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങളും യോഗത്തിൽ എടുത്തിട്ടുണ്ട്.
Comments