വയനാട് : എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലാണ് നടപടി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ അഡ്‌ഹോർ കമ്മിറ്റിക്ക് പകരം ചുമതല നൽകി.
എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൽദോസ് മത്തായി കൺവീനറായിട്ടാണ് അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. വയനാട് ജില്ലയിലുളള നേതാക്കളെയാണ് അഡ് ഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം കമ്മിറ്റിയെ നിരീക്ഷിക്കും. ഒരു ദശാബ്ദത്തിന് ശേഷമാണ് ഒരു ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടുന്ന അച്ചടക്ക നടപടിക്ക് എസ്എഫ്‌ഐ നിർബന്ധിതമാകുന്നത്.
ജൂൺ 25ന് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാർച്ച് സംഘടിപ്പിക്കുകയും, മാർച്ച് സംഘടനക്കാകെ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എസ്എഫ്‌ഐ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിൽ കഴിഞ്ഞ മാസം 25 ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുതകർത്തു. എം പിയുടെ ഓഫീസിന്റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. വാതിലുകൾ തകർക്കുകയും ഫയലുകൾ വലിച്ചെറിയും ചെയ്ത പ്രവർത്തകർ കസേരയിൽ വാഴയും വെച്ചശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Comments