തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമേറ് നടന്ന സ്ഥലം സന്ദർശിച്ച് എസ്ഡിപിഐ നേതാക്കൾ. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറർ ഷംസുദ്ദീൻ മണക്കാട്, ജില്ലാ കമിറ്റി അംഗം മാഹീൻ പരുത്തിക്കുഴി എന്നിവരാണ് എകെജി സെന്ററിൽ സന്ദർശനം നടത്തിയത്.
സിപിഎം എസ്ഡിപിഐ രഹസ്യ ധാരണ ഉണ്ടെന്ന ആരോപണം ഉയരുമ്പോഴാണ് എസ്ഡിപിഐ നേതാക്കളുടെ സന്ദർശനം. എസ്ഡിപിഐയുടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവർത്തനങ്ങളോടും സിപിഎമ്മും സംസ്ഥാന സർക്കാരും മൃദുസമീപനം പുലർത്തുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നതിനിടയിലെ സന്ദർശനം രാഷ്‌ട്രീയ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങളിൽ ഇരുകൂട്ടരും പരസ്പരം സഹകരിച്ച് ഭരണം കൈയ്യാളുന്നുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളുടെയും രഹസ്യ കൂട്ടുകെട്ട് രാഷ്‌ട്രീയ അകത്തളങ്ങളിൽ പരസ്യമാണ്.
അതേസമയം, എകെജി സെന്റർ ആക്രമണ കേസിൽ തുമ്പില്ലാതെ ഇരുട്ടിൽ തപ്പുകയാണ് കേരള പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. പോലീസ് സാന്നിദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നിൽ, ആൾസഞ്ചാരം പൂർണ്ണമായി നിലയ്‌ക്കുന്നതിനും മുൻപേ, നിരവധി സിസിടിവി കാമറകൾ പ്രവർത്തിക്കുന്ന മേഖലയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പോലീസിന്റെ കർമ്മശേഷിയെ പരിഹസിക്കുന്ന സംഭവമായി, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരുകയാണ്.
Comments