മുംബൈ : മഹാരാഷ്‌ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ഏറെ നാളത്തെ രാഷ്‌ട്രീയ നാടകങ്ങൾക്ക് ശേഷം ഷിൻഡെ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. വോട്ടെടുപ്പിനെ നേരിടാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ശിവസേന-ബിജെപി സഖ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള എംഎൽഎമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി എംഎൽഎമാരും ഇത് സംബന്ധിച്ച് ഇന്നലെ ചർച്ച നടത്തിയിരുന്നു.
സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയിച്ചത് പോലെ തന്നെ തങ്ങൾ വിശ്വാസ വോട്ടെടുപ്പിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഏക്‌നാഥ് ഷിൻഡെ. 40 ശിവസേന നേതാക്കളുടെയും പത്തോളം സ്വതന്ത്ര നേതാക്കളുടെയും പിന്തുണ ഷിൻഡെയ്‌ക്കുണ്ട്.
അതേസമയം 166 വോട്ടുകളോടെ ഷിൻഡെ മികച്ച ഭൂരിപക്ഷം നേടുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഇന്നലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ 164 വോട്ടുകൾ നേടിക്കൊണ്ടാണ് രാഹുൽ നർവേകർ വിജയിച്ചത്. രണ്ട് എംഎൽഎമാർ ആരോഗ്യപ്രശ്‌നങ്ങൾ കാരണം അവധിയിലായിരുന്നു.
ഇതിനെതിരെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്തെത്തി. തിരഞ്ഞെടുപ്പിനായി ശിവസേനയുടെ സുനിൽ പ്രഭു നൽകിയ വിപ്പ് വിമത എംഎൽഎമാർ ലംഘിച്ചെന്നാരോപിച്ച് 39 പേരെ അയോഗ്യരാക്കണമെന്നാണ് ഉദ്ധവിന്റെ ആവശ്യം.
288 അംഗങ്ങളുള്ള മഹാരാഷ്‌ട്ര നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. എക്‌നാഥ് ഷിൻഡെയ്കക് 39 ശിവസേന നേതാക്കളുടെയും പത്തോളം സ്വതന്ത്രരുടേയും പിന്തുണയുണ്ട്.
Comments