ഇംഫാൽ: അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുളള ഒരുക്കങ്ങൾ സേനാ വിഭാഗങ്ങൾ ആരംഭിച്ചിരിക്കെ പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂരിലെ ഒരു ജില്ല. തൗബാൽ ജില്ലയിലെ ഹെയ്റോക്ക്, നോങ്പോഖ് സെക്മെ എന്നീ മേഖലകളിലെ യുവാക്കൾക്കായിട്ടാണ് പരിശീലന പരിപാടി ആരംഭിച്ചത്. ഹെയ്റോക്ക് എംഎൽഎ രാധേശ്യാമിന്റെ നേതൃത്വത്തിൽ അഗ്‌നിപഥ് പദ്ധതി പ്രീ- റിക്രൂട്ട്മെന്റ് ട്രെയിനിംഗ് മാനേജ്മെന്റ് കമ്മിറ്റിയാണ് പരിശീലനം നടത്തുക.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഹെയ്റോക്കിലെ പാർട്ട് 2 ലിറ്റൻ ലമ്പകിൽ മുതൽ ഹെയ്‌റോക്ക് പാർട്ട് 3 നഗരൗഥേൽ ഗ്രൗണ്ട് വരെ റാലി നടന്നു. 500 പേർ പങ്കെടുത്ത പരിപാടിയിൽ 300 ലധികം പെൺകുട്ടികളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ഹെയ്‌റോക്ക് പ്രദേശത്ത് നിന്നും കൂടുതൽ ആളുകളെ സൈന്യത്തിലെത്തിക്കുകയെന്നതും യുവജനങ്ങളുടെ സ്വഭാവ രൂപീകരണവുമാണ് ട്രെയിനിംഗ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് എംഎൽഎ രാധേശ്യം പറഞ്ഞു. അഗ്നിപഥ് പദ്ധതി യുവാക്കളിൽ രാജ്യസ്‌നേഹവും ദേശീയബോധവും വളർത്താൻ സഹായിക്കുമെന്നും വ്യക്തമാക്കി. പരിശീലനം വഴി നൈപുണ്യ വികസനം, അച്ചടക്കം തുടങ്ങിയ വ്യക്തിവികസനവും ലക്ഷ്യം വെയ്‌ക്കുന്നുണ്ട്.
എംഎൽഎയുടെ ശമ്പളം പരിശീലന ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി നൽകി. കേന്ദ്ര സേനയിൽ ചേരുന്നതിനായി രണ്ട് ഭാഷ അറിഞ്ഞിരിക്കണം എന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാൽ ട്രെയിനിംഗ് സമയങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി ക്ലാസ്സുകൾ നൽകുമെന്നും എംഎൽഎ അറിയിച്ചിട്ടുണ്ട്.
ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്മെന്റെ് പദ്ധതി പ്രകാരം 17.5 മുതൽ 23 വയസ് വരെയുളളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. റിക്രൂട്ട്മെന്റ് ലഭിക്കുന്ന 25 ശതമാനം ആളുകൾക്ക് സേനയിൽ തുടരാനും അവസരമുണ്ട്. ബാക്കിയുളളവർക്കായി വിവിധ സംസ്ഥാന സേനകളിലും കേന്ദ്രസർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളിലും റിക്രൂട്ട്മെന്റിന് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്.
Comments