തിരുവനന്തപുരം: എസ്ഡിപിഐക്കാർ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 1ന് എകെജി സെന്ററിൽ എത്തിയ എസ്ഡിപിഐക്കാർ പാർട്ടി നേതാക്കളെ കാണണമെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ നേതൃത്വം അനുമതി നിഷേധിച്ചതോടെ അവർ പുറത്തിറങ്ങി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുറത്തിറങ്ങിയ എസ്ഡിപിഐ നേതാക്കൾ ഫോട്ടോ എടുത്തിട്ടുണ്ടാവാം. അല്ലാതെ എസ്ഡിപിഐയുമായി പാർട്ടി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചകളും നടത്തിയിട്ടില്ല. മറ്റൊരു തരത്തിൽ വാർത്ത പരത്തുന്നത് തത്പരകക്ഷികളാണെന്നും പിണറായി ആരോപിച്ചു.
അതേസമയം, എകെജി സെന്ററിൽ പടക്കമേറ് നടന്ന സ്ഥലം തങ്ങൾ സന്ദർശിച്ചതായി എസ്ഡിപിഐ നേതാക്കൾ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറർ ഷംസുദ്ദീൻ മണക്കാട്, ജില്ലാ കമിറ്റി അംഗം മാഹീൻ പരുത്തിക്കുഴി എന്നിവരാണ് എകെജി സെന്ററിൽ സന്ദർശനം നടത്തിയത്. ഇതിന്റെ ഫോട്ടോയും അവർ പ്രചരിപ്പിച്ചിരുന്നു.
എസ്ഡിപിഐയുടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവർത്തനങ്ങളോടും സിപിഎമ്മും സംസ്ഥാന സർക്കാരും മൃദുസമീപനം പുലർത്തുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നതിനിടയിലെ സന്ദർശനം രാഷ്‌ട്രീയ കേരളത്തിൽ ചർച്ചയായിരുന്നു. കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങളിൽ ഇരുകൂട്ടരും പരസ്പരം സഹകരിച്ച് ഭരണം കൈയ്യാളുന്നുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളുടെയും രഹസ്യ കൂട്ടുകെട്ട് രാഷ്‌ട്രീയ അകത്തളങ്ങളിൽ പരസ്യമാണ്.
Comments