ന്യൂഡൽഹി: ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവ് ഇറക്കിയത്. മറ്റൊരു പേരിലും സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സ്ഥാപനം ഈടാക്കുകയല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരം നൽകേണ്ടുന്നതാണെന്ന് ഉപഭോക്താക്കളോട് വ്യക്തമാക്കുകയാണ് വേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഭക്ഷണം കഴിച്ചാൽ റെസ്റ്റോറന്റ് നൽകുന്ന ബില്ലിൽ സർവീസ് ചാർജ് ഈടാക്കരുത്. ഇത്തരത്തിൽ ചാർജ് ഉൾപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നാണ് നിർദേശം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവനുസരിച്ച് 1915 എന്ന കൺസ്യൂമർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയാണ് വേണ്ടതെന്ന് ഉത്തരവിൽ നിഷ്‌കർഷിക്കുന്നു.
സർവീസ് ചാർജിനെക്കുറിച്ച് ഹോട്ടൽ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ ചാർജ് നൽകണമെന്ന് ആവശ്യപ്പെടരുതെന്നും ചാർജ് നൽകാൻ നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് റെസ്‌റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സർവീസ് ചാർജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താൽപര്യമുണ്ടെങ്കിൽ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാൻ പാടുള്ളതെന്ന് ചുരുക്കം.
Comments