കാക്കനാട് : നിറതോക്കുമായി 84 കാരൻ കളക്ടറേറ്റിൽ. നല്ല കണ്ടീഷനാണെന്നും ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മൂവാറ്റുപുഴ മുടവൂർ സ്വദേശി കളക്ടറേറ്റിൽ എത്തിയത്. കാഞ്ചിയിൽ വിരലിട്ട് നിറതോക്ക് ചൂണ്ടിയാണ് ഇയാൾ കളക്ടറേറ്റിലെ തപാൽ വിഭാഗത്തിൽ എത്തിയത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളം കളക്ടറേറ്റിലാണ് സംഭവം. സ്വയരക്ഷയ്‌ക്കായി റിവോൾവർ ഉപയോഗിക്കാൻ 2007 മുതൽ ഇദ്ദേഹത്തിന് കളക്ടർ ലൈസൻസ് നൽകിയിരുന്നു. ഇത് പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം ഇയാൾ പഴയ ലൈസൻസും നൽകിയിരുന്നു. ഇത് ചോദിച്ചാണ് 84 കാരൻ നിറതോക്കുമായി എത്തിയത്.
പുതുക്കാനുള്ള റിപ്പോർട്ടിനായി ലൈസൻസ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും, വയോധികൻ അത് ചെവികൊണ്ടില്ല. അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച രേഖകൾ തിരികെ നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ആവശ്യമുണ്ടെങ്കിൽ തോക്ക് പരിശോധിച്ചോളൂ എന്ന് പറഞ്ഞ് തോക്ക് ഉയർത്തിക്കാണിക്കുകയും കാഞ്ചിയിലിട്ട് കറക്കുകയും ചെയ്തു.
ഇത് കണ്ട് എല്ലാവരും ഭയന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ച് തോക്ക് വാങ്ങിയെടുക്കുകയായിരുന്നു. ഇയാളെ എഡിഎമ്മിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെ തൃക്കാക്കര പോലീസെത്തി തോക്കും ഉണ്ടകളും കസ്റ്റഡിയിലെടുത്തു. പന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ പറഞ്ഞുവിട്ടു.
നിറ തോക്കുമായി ഒരാൾ കളക്ടറേറ്റിൽ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. അതിനാൽ വയോധികന് നൽകിയ തോക്ക് ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ അറിയിച്ചു.
Comments