ചെന്നൈ : മഹാകാളിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് സിനിമാ പോസ്റ്റര് പുറത്തിറക്കിയതിൽ രൂക്ഷ വിമർശനവുമായി നടിയും ബിജെപി വക്താവുമായ ഖുശ്ബു സുന്ദർ. കലാകാരൻ ഒരിക്കലും ഒരു കലാസൃഷ്ടിയെ അനാവശ്യമായി ഉപയോഗിക്കാൻ പാടില്ലെന്ന് ഖുശ്ബു പറഞ്ഞു. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ദൈവത്തെ ഇത്തരത്തിൽ ചിത്രീകരിക്കാൻ ആർക്കും ധൈര്യമുണ്ടാകില്ലെന്നും ഖുശ്ബു പറഞ്ഞു.
ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന്റെ ദൈവത്തെ ഈ രീതിയിൽ ചിത്രീകരിക്കാൻ ഒരിക്കലും ഒരു കലാകാരന് ധൈര്യമുണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. അങ്ങനെ ചെയ്താൽ അത് വലിയ കലാപത്തിൽ മാത്രമേ അവസാനിക്കൂ. മഹാകാളിയെ മോശമായി ചിത്രീകരിക്കുന്ന ഈ കലാസൃഷ്ടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ക്രമസമാധാന നില തകർക്കാനുള്ള ശ്രമമാണിതെന്നും ബിജെപി വക്താവ് പറഞ്ഞു. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഖുശ്ബുവിന്റെ വിമർശനം.
ലീനാ മണിമേഖല സംവിധാനം ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി പോസ്റ്ററിൽ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണിച്ചാണ് അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സംവിധായികയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇവർക്കെതിരെ യുപിയിലും ഡൽഹിയിലും പരാതി നൽകുകയുമുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളിലും ലീന മണിമേഖലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments