തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ വിഭജിച്ചുള്ള കമ്പനിയല്ല കെ സ്വിഫ്റ്റെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ദീർഘ ദൂര സർവീസിനായി രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ്.പത്ത് വർഷത്തേക്കുള്ള താത്കാലിക കമ്പനിയാണ് കെ സിഫ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
429 ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിച്ചിട്ടുണ്ട്.കെ സ്വിഫ്റ്റ് എന്ന താൽകാലിക കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും യൂണിയൻ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്ഥിതി മാറിയാലേ കെ എസ് ആർ ടി സി രക്ഷപെടൂവെന്നും മന്ത്രി പറഞ്ഞു.
കെ സ്വിഫ്റ്റ് അപകടംപെരുപ്പിച്ച് പറയുന്ന കണക്കുകളാണെന്ന് അദ്ദേഹം ആരോപിച്ചു. അപകടത്തിൽ പെടുന്ന ബസുകളുടെ എണ്ണം താരതമ്യേന കുറവാണ്.സ്വിഫ്റ്റ് ബസിന് മുന്നിൽ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾ ആഘോഷിക്കാൻ തുടങ്ങിയാൽ പൊതു മേഖലാ സ്ഥാപനങ്ങൾ എങ്ങനെ രക്ഷപ്പെടുമെന്ന് മന്ത്രി ചോദിച്ചു.
അതേസമയം കെ എസ് ആർ ടി സിയിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അതല്ലാതെ കെ എസ് ആർ ടി സിയെ സംരക്ഷിക്കാൻ മറ്റ് വഴികളില്ല. കെ എസ് ആർ ടി സിയെ സംരക്ഷിക്കണമെന്നാണ് സർക്കാരിൻറേയും വികാരം. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Comments