തിരുവനന്തപുരം: സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയെന്ന് ബിജെപി നേതാവ് എംടി രമേശ്. മന്ത്രി സജി ചെറിയാന് മാത്രമല്ല ജനാധിപത്യത്തിലും ഭരണഘടനയിലും അദ്ദേഹത്തിന്റെ പാർട്ടിയ്‌ക്കും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂർഷ്വാ ഭരണഘടനയാണെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാനും അതുതന്നെയാണ് പ്രഖ്യാപിച്ചത്. ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല. കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ചൈനയിലുമാണെന്നും എംടി രമേശ് വിമർശിച്ചു.
ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സിപിഎം തള്ളിപ്പറയുമോയെന്നു കൂടി വ്യക്തമാക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
എന്നാൽ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം. മന്ത്രിക്ക് നാക്ക് പിഴവ് സംഭവിച്ചതാകാമെന്നും അതിനാൽ രാജിവെക്കേണ്ടതില്ലെന്നുമുള്ള ന്യായീകരണമാണ് മുതിർന്ന സിപിഎം നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
അതേസമയം താൻ പറഞ്ഞത് പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്നും ഭരണഘടനയുടെ അന്തഃസത്ത തകർക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നുമുളള സജി ചെറിയാന്റെ വാക്കുകളാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിലുള്ളതെന്നും സജി ചെറിയാൻ പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് പ്രസംഗം നീക്കുകയും ചെയ്തു.
Comments