ചെന്നൈ: യാത്രക്കാരനെ കുടുംബത്തിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. കാറിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ഒടിപി പങ്കുവെക്കുന്നതിൽ വന്ന കാലതാമസത്തെയും ചൊല്ലി ഇരുവരും തമ്മിലാരംഭിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചെന്നൈയിലെ ഓൾഡ് മഹാബലിപുരം റോഡിലായിരുന്നു സംഭവം.
ക്യാബ് ഡ്രൈവറായ രവിയെ കേളംമ്പക്കം പോലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ കൊലപാതകം. നിലവിൽ റിമാൻഡിലാണ് രവി.
കോയമ്പത്തൂരിലെ ടെക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന എസ് ഉമേന്ദറാണ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. കുടുംബസമേതം അവധിയാഘോഷിക്കാൻ ചെന്നൈയിലെത്തിയപ്പോഴാണ് ക്യാബ് ഡ്രൈവറുമായി തർക്കമുണ്ടായത്. ഇരുവരും തമ്മിലുള്ള തർക്കത്തിനും തുടർന്നുണ്ടായ കൊലപാതകത്തിനും ഉമേന്ദറിന്റെ കുടുംബം സാക്ഷിയാണ്.
ഉമേന്ദറും ഭാര്യയും രണ്ട് മക്കളും ചേർന്ന് ഞായറാഴ്ച വൈകിട്ട് സിനിമയ്‌ക്ക് പോകാനായി പുറത്തിറങ്ങിയതായിരുന്നു. ഓൾഡ് മഹാബലിപുരം റോഡിൽ സ്ഥിതിചെയ്യുന്ന മാളിൽ സിനിമ കണ്ട് വൈകിട്ട് 3.15 ഓടെ കുടുംബം പുറത്തിറങ്ങി. വീട്ടിലേക്ക് തിരികെ പോകാനായി ക്യാബ് ബുക്ക് ചെയ്തു. കാർ എത്തുകയും ഉമേന്ദറിനെ കണ്ടപ്പോൾ ഡ്രൈവർ ഒടിപി ആവശ്യപ്പെടുകയും ചെയ്തു.
ഉമേന്ദറിന്റെ കുടുംബം കൂടാതെ അദ്ദേഹത്തിന്റെ സഹോദരിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഇരുകുടുംബത്തിലെയും കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിൽ കയറാൻ നിന്നത്. എന്നാൽ ഉമേന്ദർ ഒടിപി പങ്കുവെക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾ കാറിലേക്ക് കയറി ഇരുന്നു. ഇത് ഡ്രൈവറായ രവിയെ പ്രകോപിതനാക്കി. കുട്ടികളെ വഴക്കുപറയുകയും കാറിന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. മാത്രവുമല്ല, ഏഴ് പേര മുഴുവനും രവിയുടെ കാറിൽ കയറ്റാനാകില്ലെന്നും വേണമെങ്കിൽ വലിയ കാർ വിളിക്കാനും രവി ആവശ്യപ്പെട്ടു. ഇതോടെ ഉമേന്ദറും ഡ്രൈവറായ രവിയും തമ്മിൽ വാക്കുതർക്കമാരംഭിക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
Comments