ന്യൂഡൽഹി : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ മതതീവ്രവാദികളെ ചോദ്യം ചെയ്ത് എൻഐഎ. താലിബാൻ മോഡലിൽ ആക്രമണം നടത്തിയ ജിഹാദികൾ തങ്ങൾക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും എന്ന് മാത്രമാണ് ചോദിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിലുടനീളം ചെയ്ത കുറ്റത്തെക്കുറിച്ച് ഒരു തവണപോലും ഇവർ പശ്ചാത്തപിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ 28 നാണ് ഉദയ്പൂരിലെ തുന്നൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന ശേഷം ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിനായിരുന്നു കൊലപാതകം. കൊലപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിലൂടെ മതവർഗീയത പടർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് കുറ്റവാളികളായ റിയാസ് അട്ടാരിയും ഗോസ് മുഹമ്മദും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഉദയ്പൂർ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുള്ള രണ്ട് പേരെ ജൂൺ 30 ന് അറസ്റ്റ് ചെയ്തിരുന്നു. മൊഹ്സിൻ, ആസിഫ് എന്നിവരെയാണ് പിടികൂടിയത്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി, ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് വർഗീയത പടർത്താനുള്ള ശ്രമങ്ങളാണ് നടത്തിയത് എന്ന് ഇവരും സമ്മതിക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പാകിസ്താൻ ബന്ധം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments