കൊച്ചി : 24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ ആനന്ദ് ഗോപിനാഥിന് തന്റെ വളർത്തുനായയെ തിരിച്ചുകിട്ടി. കാണാതായ മാംഗോ എന്ന നായ്‌ക്കുട്ടിയെയാണ് നീണ്ട കാത്തിരിപ്പിന് ശേഷം ഡോക്ടർക്ക് തിരികെ കിട്ടിയത്. ഈ സന്തോഷത്തിൽ നേരത്തെ വാഗ്ദാനം ചെയ്തതുപോലെ നായ്‌ക്കുട്ടിയെ കണ്ടെത്തിയ വീട്ടുടമയ്‌ക്ക് ഒരു ലക്ഷം രൂപയും ഡോക്ടർ സമ്മാനിച്ചു.
മാംഗോ എന്ന പേരുള്ള കോംബൈ ബ്രീഡിൽപ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെ കഴിഞ്ഞ മാസം 12 നാണ് കാണാതായത്. അന്ന് മുതൽ നായ്‌ക്കുട്ടിക്കായി നേർച്ചയും വഴിപാടും നടത്തി കാത്തിരിക്കുകയായിരുന്നു. വീട്ടുവളപ്പിൽ നിന്ന് കാണാതായ നായ്‌ക്കുട്ടിയെ കണ്ടെത്തി തരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് ഡോക്ടർ പരസ്യം നൽകിയിരുന്നു. തന്റെ അരുമയായ നായ്‌ക്കുട്ടിയെ വിട്ടുപിരിയാൻ വിഷമമാണെന്നാണ് ഡോക്ടർ പറഞ്ഞത്.
നീണ്ട കാത്തിരിപ്പിന് ശേഷം ഡോ. ആനന്ദിന്റെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള വീട്ടിൽ ഈ നായ്‌ക്കുട്ടി എത്തി. ഇതോടെ വീട്ടുകാർ ഡോക്ടറോട് വിവരമറിയിക്കുകയായിരുന്നു. നീല നിറത്തിലുള്ള കോളർ ഐഡിയാണ് നായ്‌ക്കുട്ടിയെ കണ്ടെത്താൻ സഹായമായത്. തന്നെ കണ്ടപ്പോൾ മാംഗോയുടെ കണ്ണുകൾ വിടർന്നെന്നും ഓടി അടുത്തേക്ക് പോയെന്നും ഡോക്ടർ പറഞ്ഞു.
Comments