കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാഗ്ദാനങ്ങൾ നിറവേറ്റിയ പാരമ്പര്യമാണ് ബിജെപിയുടേത്. രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഞങ്ങൾ പറഞ്ഞു, അത് നടപ്പിലായി. പൗരത്വ ഭേദഗതി നിയമവും ഞങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്. അതും നടപ്പിലാവും. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നിയമം നടപ്പിലാകും എന്നത് ഉറപ്പായ കാര്യമാണെന്ന് മജുംദാർ പറഞ്ഞു.
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ രജിസ്റ്ററോ നടപ്പിലാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേ പല തവണ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു സുകാന്ത മജുംദാറിന്റെ വാക്കുകൾ.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ഉൾപ്പെടെ നിയന്ത്രിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമങ്ങളാണ് ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും. 2014 ഡിസംബർ 31ന് മുൻപായി പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ പീഡിത ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയുള്ളതാണ് പൗരത്വ ഭേദഗതി നിയമം.
Comments