ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധം. പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി പിസിആർ പരിശോധന നടത്തി കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. പ്രതിദിന കൊറോണ വ്യാപനം 1600 കടന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവർ 72 മണിക്കൂറിനകമുള്ള പിസിആർ ഫലം ഹാജരാക്കണം. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം കർശനമാക്കിയത്. കൂടാതെ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധിയാണ്. 9നാണ് പെരുന്നാൾ.
പെരുന്നാൾ നമസ്കാരവും ഖുതുബയും 20 മിനിറ്റിനകം തീർക്കണമെന്നും പ്രാർഥനയ്‌ക്ക് എത്തുന്നവർ നമസ്കാര പായ കൊണ്ടുവരണമെന്നും നിർദേശങ്ങളിൽ പറയുന്നു. മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.
പള്ളിയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെയാകണം. തിരക്കു നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. പള്ളി പരിസരത്ത് ജനങ്ങൾ നമസ്കരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അകലം പാലിക്കേണ്ടത് സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിക്കണം. പെരുന്നാൾ സമ്മാനങ്ങളും പാരിതോഷികങ്ങളും ഡിജിറ്റലാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഹജ്ജ് കഴിഞ്ഞ് എത്തുന്നവർ 7 ദിവസം വീട്ടിൽ കഴിയണമെന്നും നിബന്ധനയുണ്ട്. തിരിച്ചെത്തുന്ന ഹാജിമാർക്ക് ആവശ്യമെങ്കിൽ പിസിആർ പരിശോധന നടത്താം. നാലാം ദിവസം പരിശോധന നിർബന്ധമാണെന്നും രോഗലക്ഷണം ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
Comments