കോഴിക്കോട് : കാലർഷം കനത്തതോടെ സംസ്ഥാനത്ത് വൻ നാശനഷ്ടം. കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നു. 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല.
കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് മഴയിൽ കേടുപാട് സംഭവിച്ചത്. അപകടം സംഭവിച്ചെങ്കിലും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.ചാലിയാറിലും ഇലഞ്ഞിപ്പുഴയിലും വെള്ളം കൂടാൻ സാധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.
തലസ്ഥാനത്ത് മഴ വ്യാപകമായി തുടരുകയാണ്. തൃശൂര് പട്ടിക്കാട് ദേശീയ പാതയിൽ മണ്ണിടിഞ്ഞു. ഗതാഗതക്കുരുക്ക് തടസ്സപ്പെട്ടു.
ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ പെയ്യുന്ന മഴ വൻ നാശനഷ്ടങ്ങളാണ് വരുത്തിവെയ്‌ക്കുന്നത്. തൃശൂരിലും കനത്ത മഴയിൽ വ്യാപക കൃഷിനാശമുണ്ടായി. കഴിഞ്ഞ ദിവസം ഇടുക്കിയിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. മരങ്ങൾ റോഡിലേക്ക് വീണു, പലയിടത്തും മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും അറിയിപ്പുണ്ട്.
Comments