ജയ്പൂർ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഇസ്ലാമിക തീവ്രവാദികൾ തലയറുത്ത് കൊന്ന കനയ്യ ലാലിന്റെ മക്കൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കനയ്യ ലാലിന്റെ മക്കളായ യാഷ് തേലിയെയും തരൺ തേലിയെയും സർക്കാർ സർവ്വീസിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.
ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കനയ്യ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ കനയ്യയുടെ ആവശ്യം അവഗണിക്കുകയും ഭീഷണിപ്പെടുത്തിയവർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ രാജസ്ഥാൻ പോലീസ് മുന്നോട്ട് പോവുകയായിരുന്നു. യാതൊരു നടപടിയും എടുക്കാതിരുന്ന രാജസ്ഥാൻ പോലീസിന്റെ നിഷ്‌ക്രിയത്വത്തിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത് തണുപ്പിക്കാനാണ് ഗെലോട്ടിന്റെ നീക്കം.
ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ഒരു കുടുംബത്തിന്റെ നെടുംതൂണായിരുന്നയാളെ മരണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് വിമർശനമുയർന്നിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാരിന്റെ മുഖം രക്ഷിക്കാനായുള്ള അശോക് ഗെലോട്ടിന്റെ നീക്കങ്ങൾ.
അതേസമയം 2008ലെയും 2009ലെയും രാജസ്ഥാൻ സബോർഡിനേറ്റ് ഓഫീസ് ക്ലർക്ക് സർവീസ് (ഭേദഗതി) ചട്ടങ്ങളിലെ റൂൾ 6 സി പ്രകാരമുള്ള നിയമന ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് നൽകിയാണ് കനയ്യയുടെ മക്കൾക്ക് നിയമനം നൽകുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments