അത്യപൂർവ്വമായ കഴിവുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്നവർക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടമുള്ളത്. ഒരു തവണ ഇത് സ്വന്തമാക്കുക എന്നത് പലരുടെയും ചിരകാല അഭിലാഷമാണ്. എന്നാൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിക്കുന്ന ഒരാൾ നമുക്കിടയിലിലുണ്ട്. അമേരിക്കയിലെ ഇദാഹോ സ്വദേശിയായ ഡേവിഡ് റഷ് ആണ് ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി നമുക്ക് അത്ഭുതമാകുന്നത്.
ഗിത്താർ താടിയിൽ ബാലൻസ് ചെയ്ത് കിലോ മീറ്ററുകളോളം നടന്നാണ് ഡേവിഡ് റഷ് അവസാനമായി റെക്കോർഡ് സ്വന്തമാക്കിയത്. താടിയിൽ ഗിത്താറുമായി റഷ് അനായാസം നടന്ന് നീങ്ങിയതാകട്ടെ അഞ്ച് കിലോ മീറ്ററും 47 മീറ്ററും. കേവലം ഒരു മണിക്കൂറും ഏഴ് മിനിറ്റും എടുത്താണ് അദ്ദേഹം അഞ്ച് കിലോ മീറ്റർ ദൂരം സഞ്ചരിച്ചത്.
ഇതുവരെ 250 ഓളം ഗിന്നസ് റെക്കോർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ സ്വന്തം റെക്കോർഡുകൾ തന്നെ നിരവധി തവണ മറികടന്നിട്ടുമുണ്ട്. തലയിലും മുഖത്തുമായി സൈക്കിൾ ഉൾപ്പെടെ ബാലൻസ് ചെയ്താണ് അദ്ദേഹം ഭൂരിഭാഗം റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ളത്.
സ്റ്റെം എജ്യുക്കേഷന്റെ പ്രമോട്ടറായ ഡേവിഡ് റഷ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്നതിനായി എന്ത് സാഹസവും കാണിക്കുമെന്നതാണ് രസകരമായ വസ്തുത. ഇത്തരത്തിൽ ഒരോ ആഴ്ചയിലും വ്യത്യസ്ത റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കുന്നു. കഴിഞ്ഞ ആഴ്ച 59 മാർഷ്മല്ലോകൾ ഓരേ സമയം വായിൽ ഒതുക്കിയായിരുന്നു അദ്ദേഹം റെക്കോർഡിട്ടത്.
അതിന് മുൻപ് ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്തുകൊണ്ടിയിരുന്നു റഷ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. യഥാർത്ഥത്തിൽ സ്വന്തം റെക്കോർഡ്തന്നെ അദ്ദേഹം മറികടക്കുകയായിരുന്നു. 2017 ൽ ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്ത് നടന്നതിനായിരുന്നു അദ്ദേഹത്തിന് ആദ്യമായി ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. അഞ്ച് മിനിറ്റും ഒരു സെക്കന്റുമായിരുന്നു അദ്ദേഹം ചെയിൻസോ ബാലൻസ് ചെയ്തത്. പിന്നീട് ആറ് മിനിറ്റും 48 സെക്കന്റും ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്ത് സ്വന്തം റൊക്കോർഡ് തന്നെ മറികടന്നു. 31 മിനിറ്റും 25 സെക്കന്റും ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്തായിരുന്നു മൂന്നാം വട്ടം അദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം അദ്ദേഹമെടുത്ത ഒരു സുപ്രധാന തീരുമാനമായിരുന്നു റെക്കോർഡ് വേട്ടയിൽ ഏറെ നിർണായകമായത്. ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നത് റഷിന് ഏറെ സന്തോഷവും ആത്മവിശ്വാസും നൽകുന്നു. 52 ആഴ്ചയിൽ 52 ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിനായി. ഇതാണ് 250 എന്ന അക്കം മറികടക്കുന്നതിൽ നിർണായകമായതും.
റെക്കോർഡുകളുടെ നിറവിൽ നിൽക്കുമ്പോഴും ഇനിയും റെക്കോർഡുകൾ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ഡേവിഡ് റഷ്. നാളെ ചിലപ്പോൾളൊരു ദിവസം ഒരു റെക്കോഡ് എന്നതായിരിക്കും റഷ് ലക്ഷ്യമിടുന്നത്. പരിശ്രമശാലിക്ക് കഴിയാത്തതെന്തുണ്ട്. നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ പഴമൊഴി – വെബ്‌ഡെസ്‌ക് ജനംടിവി.കോം
Comments