കുഴിയെടുത്ത് മണ്ണിനടിയില്‍ പൂഴ്‌ത്തിവെച്ച തങ്ങളുടെ സ്ഥാപക നേതാവിന്റെ കാർ ഇരുപത് വർഷങ്ങൾക്കിപ്പുറം പൊടിത്തട്ടിയെടുത്ത് താലിബാൻ. താലിബാന്‍ സ്ഥാപക നേതാവായ മുല്ല മുഹമ്മദ് ഒമറിന്റെ വാഹനമാണ് മണ്ണിനടിയിൽ നിന്നും താലിബാൻ പുറത്തെടുത്തിരിക്കുന്നത്. നേതാവിന്റെ പഴയ വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാർ ഇനി സ്മാരകമായി മ്യൂസിയത്തിൽ പ്രദർശപ്പിക്കാനാണ് താലിബാന്റെ തീരുമാനം. ഉസാമ ബിന്‍ ലാദന്റെ അടുത്ത കൂട്ടാളി കൂടിയായിരുന്നു മുല്ല ഒമര്‍.
കാബൂളിലെ ദേശീയ മ്യൂസിയത്തിൽ വാഹനം പ്രദർശിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ രാജാക്കന്മാരുടെയും പ്രധാനമന്ത്രിമാരുടെയും കാറുകളും കോച്ചുകളും ഇതിനകം തന്നെ ഇവിടെയുണ്ട്. അമേരിക്ക അതിനിടെ മുല്ല ഉമറിന്റെ തലയ്‌ക്ക് 10 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. അമേരിക്കന്‍ സൈന്യം വമ്പിച്ച തെരച്ചില്‍ നടത്തുകയും ചെയ്തു. “ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ സംഭവങ്ങളിൽ പങ്കെടുത്ത ഒരാൾ ഈ കാറിൽ സഞ്ചരിച്ചു” എന്നാണ് ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരൻ അനസ് ഹഖാനി ട്വിറ്ററിൽ കുറിച്ചത്. സർവ്വശക്തനായ ദൈവത്തിൽ ആശ്രയിക്കുകയും അധിനിവേശ ശക്തികൾക്കെതിരെ പോരാടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഈ സ്മാരകം രാജ്യത്തിന്റെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കണം എന്നും അനസ് ഹഖാനി പറഞ്ഞു.
അമേരിക്കയിലെ വിഖ്യാതമായ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ അൽഖ്വയിദ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി 2001 ൽ യുഎസ് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്ന കയറി ആക്രമിച്ചു. ഇതോടെ മുല്ല ഒമര്‍ തന്റെ ടൊയോട്ട കാറില്‍ കാണ്ഡഹാറില്‍ നിന്ന് സാബൂളിലേക്ക് പലായനം ചെയ്യുകയായിരുന്നു. സാബൂളില്‍ എത്തിയ ഇയാൾ പുഴക്കരയിലുള്ള ഒരു മൺകുടിലിലാണ് താമസിച്ചത്. തന്റെ കാർ അവിടെ കുഴിയെടുത്ത് രഹസ്യമായി ഇയാൾ സൂക്ഷിച്ചു. പിടിക്കിട്ടാപ്പുള്ളിയായ ഒമറിന്റെ തലയ്‌ക്ക് 10 ലക്ഷം ഡോളറാണ് അന്ന് അമേരിക്ക വിലയിട്ടിരുന്നത്.
എൺപതുകളിൽ സോവിയറ്റ് സേനയ്‌ക്കെതിരെ മുജാഹിദുകള്‍ നടത്തിയ പോരാട്ടത്തില്‍ മുല്ല ഉമറും ഉണ്ടായിരുന്നു. അക്കാലത്ത് ഇയാൾക്ക് തന്റെ ഒരു കണ്ണ് നഷ്ടമായായിരുന്നു. പിന്നീട് 1994 ലാണ് മുല്ല ഒമര്‍ താലിബാന്‍ സ്ഥാപിച്ചത്. 1996 സെപ്റ്റംബറില്‍ താലിബാന്‍ അഫ്ഗാനിസ്താനിന്റെ അധികാരം പിടിച്ചെടുക്കുകയും മുല്ല ഒമർ രാഷ്‌ട്രതലവനായി മാറുകയും ചെയ്തിരുന്നു. പിന്നീട് 2001-ല്‍ യുഎസ് സൈന്യം അഫ്ഗാൻ മണ്ണിലേയ്‌ക്ക് വന്നതോടെ താലിബാന്റെ ഭരണം നഷ്ടമായി. ഇപ്പോൾ വീണ്ടും അധികാരം കൈക്കലാക്കിയതോടെയാണ് താലിബാൻ തങ്ങളുടെ നേതാവിന്റെ വാഹനം പുറത്തെടുത്ത് സ്മാരകമാക്കാൻ ഒരുങ്ങുന്നത്.
Comments