ന്യൂഡൽഹി:ഛത്തീസ്ഗഡിൽ അപകടത്തിൽ മാതാപിതാക്കൾ നഷ്ടമായ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് ഇന്ത്യൻ റെയിൽവേ. പ്രായപൂർത്തിയാകുന്ന പക്ഷം റെയിൽവേയിൽ ട്രാൻസ്പോർട്ട് ഓഫീസർ ആയി ജോലി നൽകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. റായ്പൂർ റെയിൽവേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിൽ (സിഇസിആർ) കാരുണ്യ നിയമനത്തിനായി രജിസ്റ്റർ ചെയ്തു.
കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാർ ഭിലായി റെയിൽവേ യാർഡിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹവും ഭാര്യയും റോഡപകടത്തിൽ മരിക്കുകയും കുട്ടി രക്ഷപെടുകയും ചെയ്തു.നിയമപ്രകാരം അദ്ദേഹത്തിന്റെ കുടുംബത്തിന് റായ്പൂർ റെയിൽവേ ഡിവിഷൻ സഹായങ്ങൾ നൽകി. റെയിൽവേ രേഖകളിൽ ഔദ്യോഗിക രജിസ്ട്രേഷൻ നടത്തുന്നതിനായി കുട്ടിയുടെ വിരലടയാളം എടുത്തതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായായിരിക്കും ഇത്തരം ചെറിയ കുട്ടിക്ക് കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു വാഗ്ദാനം നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് കാരുണ്യ നിയമനങ്ങൾ വഴി ലക്ഷ്യമിടുന്നത്.
Comments