ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നയാളുകൾക്ക് നേരെ വധഭീഷണികൾ ഉയരുന്നത് തുടർക്കഥയാകുന്നു. വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ നൂപുർ ശർമ്മയെ പിന്തുണച്ചതിന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
ജൂൺ ആറിനായിരുന്നു മഹേന്ദ്രസിംഗ് രജ്പുരോഹിത് എന്നയാൾ വാട്‌സാപ്പിലൂടെ സ്റ്റാറ്റസിട്ടത്. നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു സ്റ്റാറ്റസ്. എന്നാൽ സഹപ്രവർത്തകനും ക്ലർക്കുമായ സൊഹൈൽ ഖാൻ ഭീഷണിയുമായി രംഗത്തെത്തി. തലവെട്ടിമാറ്റുമെന്നായിരുന്നു സൊഹൈലിന്റെ ഭീഷണി. തുടർന്ന് മഹേന്ദ്രസിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലർക്കിനെ പിടികൂടി പോലീസ് അറസ്റ്റ് ചെയ്തു.
നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ച രണ്ട് പേരെ പിന്നീട് വകവരുത്തിയിരുന്നു. രണ്ട് പേരെയും കഴുത്തറുത്താണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കടക്കാരനായിരുന്ന കനയ്യലാൽ നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുകയും തൊട്ടുപിന്നാലെ ഭീഷണി നേരിടുകയും ചെയ്തു. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല.
ഇതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തിയ പ്രകാരം കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. വ്യക്തമായ ഗൂഢാലോചനയ്‌ക്ക് പിന്നാലെയായിരുന്നു ആക്രമണം. സമാനരീതിയിലായിരുന്നു അമരാവതിയിൽ ഉമേഷ് എന്ന കെമിസ്റ്റിനെയും മതമൗലികവാദികൾ ഇല്ലാതാക്കിയത്. കടപൂട്ടി വരികയായിരുന്ന ഉമേഷിനെ കുടുംബത്തിന് മുന്നിലിട്ടായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. ഇരുകേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
Comments