ഭോപ്പാൽ: ലീന മണിമേഖലയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കാളിദേവിയെ അപമാനിക്കുന്ന സിനിമാ പോസ്റ്ററിന്റെ പേരിൽ ഇവർക്കെതിരെ നിരവധി കേസുകൾ സംസ്ഥാനത്ത് ഇതിനകം രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നീക്കം.
ഹിന്ദു ദൈവങ്ങളോടും ദേവതകളോടും അനാദരവ് പുലർത്തുന്നത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. മധ്യപ്രദേശിൽ മാത്രം ഇവർക്കെതിരെ ഭോപ്പാൽ, രത്ലം, ജബൽപൂർ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി, യുപി പോലീസും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
കാളിദേവി പുകവലിക്കുന്നതായും, എൽജിബിടിക്യു പതാക പിടിച്ചിരിക്കുന്നതുമായ പോസ്റ്ററാണ് ലീന ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. സമുദായങ്ങൾക്കിടയിൽ മനപൂർവ്വം സംഘർഷം സൃഷ്ടിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, സമാധാനം ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അവഹേളനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments