കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇന്ന് 50-ാം പിറന്നാൾ.ടീം ഇന്ത്യയെ നയിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ദേശീയ ടീമിന്റെ മനോഭാവം മാറ്റുക മാത്രമല്ല അദ്ദേഹം ചെയ്തത് പകരം വരാനിരിക്കുന്ന നായകർക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുകയുമായിരുന്നു. കൊൽക്കത്തയുടെ രാജകുമാരനെന്നും ബംഗാൾ കടുവയെന്നും ഏറെ വിളിപ്പേരുകളുള്ള ഗാംഗുലി ആരാധകർക്ക് എന്നും പ്രിയപ്പെട്ട ദാദയാണ്.
ഇന്ത്യൻ ജേഴ്‌സിയിൽ 1992ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിലൂടെയായിരുന്നു കൊൽക്കത്തയുടെ രാജകുമാരന്റെ അരങ്ങേറ്റം.പിന്നാലെ 1996ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ലോർഡ്‌സിൽ സെഞ്ചുറിയുമായി ശ്രദ്ധനേടി. 2008ൽ 113 ടെസ്റ്റിൽ 16 സെഞ്ച്വറിയോടെ 7212 റൺസ് ഗാംഗുലി സ്വന്തമാക്കിയിരുന്നു.311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസും സ്വന്തം പേരിനൊപ്പം കുറിച്ചു. ഇവയ്‌ക്ക് പുറമെ ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ചുറിയും ഗാംഗുലിയുടെ പേരിലുണ്ട്.സ്‌ട്രൈക്ക് റേറ്റ് ടെസ്റ്റിൽ 51.26 എങ്കിൽ ഏകദിനത്തിൽ 73.71. ഇതിനൊപ്പം ടെസ്റ്റിൽ 32 വിക്കറ്റുകളും ഏകദിനത്തിൽ 100 വിക്കറ്റുകളും സ്വന്തമാക്കി.
2000-2005 കാലത്ത് 49 ടെസ്റ്റുകളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചിരുന്നു. ഇക്കാലയളവിൽ 21 ജയവും 15 സമനിലയും ഇന്ത്യ നേടി. 13 മത്സരങ്ങളിൽ മാത്രമാണ് ഗാംഗുലിക്ക് കീഴിൽ ടീം പരാജയപ്പെട്ടത്. 1999-2005 കാലയളവിലെ ഏകദിനത്തിൽ 146 മത്സരങ്ങളിൽ ഗാംഗുലി ക്യാപ്റ്റനായി. 76 മത്സരങ്ങളിൽ ജയവും 65 മത്സരങ്ങളിൽ തോൽവിയും അന്ന് തേടിയെത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിയാണ് അദ്ദേഹത്തെ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. 59 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 1349 റൺസ് നേടി. ഉയർന്ന സ്‌കോർ 91. 2008ൽ വിരമിച്ചതിന് ശേഷം
കമന്റേറ്ററായി പ്രവർത്തിച്ച ഗാംഗുലി 2015ൽ ക്രിക്കറ്റ് ഭരണത്തിന്റെ ക്രീസിലെത്തി. നാലുവർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായ അദ്ദേഹം 2019ൽ ബിസിസിഐ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
Comments